.....ഇന്നലെ.....
ഇന്നലെ നീയെനിക്ക് ഒരു പൊതി കപ്പലണ്ടി കൊണ്ട് വന്നു... അതും കൊറിച്ച് ഞാൻ നിനക്കുളള അത്താഴം ഉണ്ടാക്കി... നിന്റെ ഒച്ചപ്പാടുകൾക്ക് തറുതല പറഞ്ഞു നിന്റെ ചെവികൾക്ക് വിശ്രമം തരാതെ നീ കേൾക്കെ, ഞാൻ പിറുപിറുത്തു.. ചീറ്റപുലികളായി ആഴത്തിലും, വലിപ്പത്തിലും, മുറിവുകളുണ്ടാക്കി ... എന്റെതാണ്, നിന്റെതാണ് വലിയ മുറിവുകൾ എന്ന് പരസ്പ്പരം ഉറക്കെ അമറി .. മത്സരിച്ചു മടുത്തപ്പോൾ ഒരുമിച്ചു അത്താഴം കഴിച്ചു... ഉറങ്ങാൻ കിടന്നപ്പോൾ നീയെന്റെ മുറിവിൽ ഉമിനീരു പുരട്ടി... ഞാൻ നിന്റെ മുറിവിൽ വിയർപ്പു തടവി... പുതപ്പിനുളളിൽ ചീറ്റലുകൾ, അമർത്തിയ മുരൾച്ചകൾ മാത്രമായ് മാറി.... നമ്മൾ ഒരുമിച്ചു ഉറങ്ങി....
......ഇന്ന്.....
ഇന്നലെ നീ കൊണ്ടുവന്ന കപ്പലണ്ടിയുടെ തോലുകൾ കാറ്റ് കൊണ്ടുപോകുന്നതും നോക്കി ഞാൻ ഒറ്റയ്ക്ക് കിടന്നു. ഇന്ന് അത്താഴം ഉണ്ടാക്കിയതേയില്ല . നിന്റെ ഒച്ചപ്പാടുകൾക്കു തറുതല പറയാൻ എന്റെ നാവു തരിച്ചു നിന്നു.. ചീറ്റലുകൾ തേങ്ങലുകളായ് നനുത്തു നിന്നു .. ഇന്നലെ എന്റെ മുറിവുകളിൽ നീ പുരട്ടിയ ഉമിനീര് ഉണങ്ങാതെ പോകണേയെന്ന് ഞാൻ കുരിശു വരച്ചു.... ഞാൻ കരഞ്ഞു, പിന്നെയും, പിന്നെയും, കരഞ്ഞു.... പളളിപ്പറമ്പിൽ നീ മണ്ണ് പുതച്ചു കിടക്കുന്നുവെന്ന ഓർമ്മയിൽ നമ്മൾ ഒരുമിച്ചു പുതച്ച, പുതപ്പ്
ഞാൻ, കാൽ നീട്ടീ തട്ടിയെറിഞ്ഞു...!!!!
ജെയ്സൺ മാളിയേക്കൽ.....

No comments:
Post a Comment